തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ലോക്ഭവനു മുന്നിൽ സംഘടിപ്പിച്ച രാപകൽ സമരത്തിന് മികച്ച ജനകീയ പങ്കാളിത്തം. നേതാക്കളും പ്രവർത്തകരും ഒരു രാത്രി മുഴുവൻ ലോക്ഭവനു മുന്നിൽ ഇരുന്ന് കേന്ദ്രത്തിനെതിരേയുള്ള പ്രതിഷേധ സമരത്തിൽ പങ്കാളികളായി.
സമരക്കാർക്കായി പന്തലിൽ തന്നെ കഞ്ഞി ഉൾപ്പെടെയുള്ള ഭക്ഷണം തയാറാക്കി നൽകിയത് ഐക്യദാർഢ്യത്തിന്റെ മറ്റൊരു കാഴ്ചയായി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് സംസ്ഥാനത്തെ എല്ലാ വാർഡുകളിലും തൊഴിലുറപ്പ് സംരക്ഷണ ദിനം ആചരിക്കുമെന്ന് രാപകൽ സമര സമാപനം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും.
അമ്മമാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ യുപിഎ സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. പാവപ്പെട്ട കർഷകരെയും തൊഴിലാളികളെയും എന്നും സംരക്ഷിച്ചിട്ടുള്ളത് കോണ്‍ഗ്രസാണ്. യുപിഎ ഭരണകാലത്ത് 80,000 കോടി രൂപയുടെ കാർഷിക കടമാണ് എഴുതിത്തള്ളിയത്. ഈ പാരന്പര്യം ഉയർത്തിപ്പിടിച്ച് പാവപ്പെട്ടവന്റെ തൊഴിൽ അവകാശങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ച സമാപന യോഗത്തിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി എന്നിവർ പ്രസംഗിച്ചു.